Thursday, April 6, 2017

തീരെ സമയമില്ല.

''മാഷേ... ഭാര്യ ഗര്‍ഭിണിയായി. കുറെ കഴിഞ്ഞിട്ട് മതിയെന്ന് ഞങ്ങൾ നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളി..മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായി....."

എനിക്ക്‌ എന്നും ഉപദേശം തന്നിരുന്ന മാഷോട്‌ ഞാൻ കാര്യം പറഞ്ഞു.

മാഷ് കുറേനേരം എന്നെത്തന്നെ  നോക്കി......

ഞാൻ സൂചിപ്പിച്ചു:
"ഇത്‌ ആറാം മാസമാണ്. എനിക്ക്‌ എന്തായാലും ലീവ്‌ പറ്റില്ല. അപ്പോൾ അവള്‍ ഒറ്റയ്ക്ക്?''

മാഷ് പരിഹാരം പറഞ്ഞുതുടങ്ങി:

"സുധാകരാ...പേടിക്കണ്ട; ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ അഡ്മിറ്റാക്കാം. പ്രസവാനന്തര ചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും........അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ.... "

മാഷോട്‌ നന്ദിയും യാത്രയും ഒരുമിച്ചു പറഞ്ഞു ഞാൻ തിരിഞ്ഞുനടന്നു...
>>>>>>>>>>

മാസങ്ങൾക്കു ശേഷം.....ഞാൻ മാഷിനെ അന്വേഷിച്ചിറങ്ങി....

''മാഷേ....കുട്ടിക്ക് നാലു മാസമായി....ഭാര്യക്ക് ലീവ് നീട്ടാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ ജോലിക്കയറ്റം കിട്ടി"

മാഷിന് കാര്യം മനസിലായി.

മാഷ് പരിഹാരം പറഞ്ഞു:
"മൂന്ന് വയസ്സുവരെ കുട്ടിയെ നോക്കുന്ന പാക്കേജുണ്ട്. രാവിലെ വരും വൈകീട്ടു പോകും....ഫുള്‍ടൈം വേണമെന്നുണ്ടെങ്കില്‍ പാക്കേജിന്റെ സ്വഭാവം മാറും.....ഫോൺ നമ്പർ എഴുതിക്കോളൂ"

സന്തോഷമായി; ഞാൻ പോന്നു.
>>>>>>>>

മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം ഞാൻ  വീണ്ടും ചെന്നു.

"മാഷേ, കുട്ടിക്ക് നാലു വയസ്സാകുന്നു. ഞങ്ങളുടെ ജോലി ഒന്നുകൂടി ടൈറ്റായിവരുന്നു. കുഞ്ഞിന്റെ വിദ്യാഭ്യാസം....!?"

മാഷ് ചെറുചിരിയോടെ പറഞ്ഞു:

''ഇത്തിരി വലിയ പാക്കേജാണ്. ഡേകെയര്‍ മുതൽ.. നല്ല ഡിഗ്രിയെടുത്ത് കൈയില്‍ തരും. കുട്ടിയെ മാസത്തിലൊരിക്കല്‍ വേണമെങ്കില്‍ ചെന്നുകാണാം...."

എന്തു നല്ല മാഷ്‌!! അഡ്രസ്സും വാങ്ങി ഞാനിറങ്ങി.....
>>>>>>>>>>>

വര്‍ഷങ്ങള്‍ പലതു പിന്നിട്ടു....
മാഷിനെ അന്വേഷിച്ച്‌ ഒരു യുവാവ്‌ വന്നു....

മാഷിന്റെ കാഴ്ച്ചക്ക്‌ മങ്ങലേറ്റിട്ടുണ്ട്‌. ഓർമ്മശേഷിയും കുറവ്‌. കേട്ട് സാമ്യമുള്ള ശബ്ദമായതിനാൽ മാഷ്‌ തിരിച്ചറിഞ്ഞു.

"സുധാകരന്റെ മോൻ.....ല്ലേ...?"

"അതേ.....പപ്പ  മാഷിനെക്കുറിച്ച് പറയാറുണ്ട്...."

മകൻ ബാക്കി കാര്യം പറഞ്ഞു:
"പപ്പയ്ക്കും മമ്മിക്കും വല്ലാത്ത ഓർമ്മക്കുറവ്, ഓവർ സംസാരം. കുട്ടികളുടെതു പോലെ പിടിവാശി, വയസ്സ്‌ ഒത്തിരിയായില്ലേ...."

മകൻ തുടർന്നു.
"എനിക്ക്‌ തീരെ സമയമില്ല. വൈഫിനാണെങ്കിൽ ജോലിയും...പിന്നെ അവൾ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്തുപോകുന്ന പ്രകൃതവുമല്ല.."

മാഷിന് കാര്യം ബോധ്യമായി.

മാഷ്‌ പരിഹാരം പറഞ്ഞുതുടങ്ങി:

"...നല്ല പരിചരണത്തോടെ നോക്കുന്ന ഒരു പാക്കേജുണ്ട്.  മരിച്ചാല്‍ അതാത് മതപ്രകാരം സംസ്‌കരിക്കുകയും ചെയ്യും. സാധാരണ വൃദ്ധസധനമല്ല..."

മകൻ സന്തോഷത്തോടെ അഡ്രസ്സെഴുതിയെടുത്തു.... നംബർ തെറ്റാതിരിക്കാൻ ഒന്നുകൂടി വായിച്ചുകേൾപ്പിച്ചു....

മാഷിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്നുവീണു...
മാഷ്‌ ആലോചിച്ചു, നാം എന്താണോ  കൊടുക്കുന്നത്; അതു തന്നെ തിരിച്ചു കിട്ടുന്നു.

ആശയം നല്ലതെന്ന് തോന്നി.. നിങ്ങളിലേക്ക് പങ്കുവെക്കുന്നു...

No comments:

Post a Comment

Related Posts Plugin for WordPress, Blogger...