Tuesday, May 2, 2017

നീലിനെ മാറ്റിയ അധ്യാപിക

📘--- നീലിനെ മാറ്റിയ അധ്യാപിക ---📘

             ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ ...കുറുമ്പൻ ... അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ 14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ . എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു . ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി .
 കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
 അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയ ലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത് . ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന , അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർ ബി എഴുതിയ  'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത് . പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ് . അതുകൊണ്ട് നീൽ  അത് കട്ടു .ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു .  അപ്പോൾ ഫ്രാങ്ക് യെർ ബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം .  അതും വായിച്ചു .  പിന്നെയും ഇത് ആവർത്തിച്ചു .  നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു .  പിന്നെ വായനയോട് വായന തന്നെ . ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു . പത്രങ്ങളും മാസികകളും വായിച്ചു . വായന നീലിനെ വേറൊരാളാക്കി . നീൽ സ്കൂൾ ജയിച്ചു .  കോളേജിലെത്തി .  നിയമത്തിൽ ബിരുദം നേടി .  അഭിഭാഷകനായി 1991 ൽ അർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി .  പിന്നെ അവിടെ ജഡ്ജിയായി .

ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ ...  ഇതിനൊരു ആന്റി ക്ലൈമാക്സുണ്ട് .
     വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി .  ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന് .... പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു .
     "ദ ട്രഷർ ഓഫ് പ്ലസൻറ്  വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി .  വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത് .  പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി .   സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും . തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവുമെല്ലാം .......

No comments:

Post a Comment

Related Posts Plugin for WordPress, Blogger...